മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽ സമയങ്ങളിൽ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസാണ് പിടിയിലായത്.
തിരൂർ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽ സമയത്ത് കയറി മോഷണം നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പള്ളിക്കുള്ളിൽ കടന്ന ഇയാൾ കാണിക്കവഞ്ചി തകർത്ത് പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്നെന്നാണ് പൊലീസ് പറയുന്നത്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുഹമ്മദ് ഫൈറൂസിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി മോഷണക്കേസുകളിൽ ഇയാൾ നേരത്തെ പ്രതിയായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കൂടുതൽ കേസുകളുണ്ടോയെന്നും മോഷണമുതൽ വിൽപ്പന നടത്താൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐമാരായ ജിഷ്ണു, ജിതിൻ, രാജശേഖരൻ, നസീർ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ബിജോ വർഗീസ്, ജീനിഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.




