തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട വീഴ്ചയിൽ സസ്പെൻഡ് ചെയ്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്ക് തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. ഇതോടെ അരുണിമയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി തുടരും.
കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. സർക്കാർ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചതോടെ കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും.
സുഗതന്റെ അവധി അപേക്ഷയിൽ ഡോ. ചിത്ര പി. അരുണിമയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്. വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖേനയാണ് സുഗതൻ മേയർ വി.വി. രാജേഷിന് കത്ത് നൽകിയത്. കാപ്പാ കേസ് പ്രതി കത്ത് നൽകിയ വിവരം ജയിൽ സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. തുടർന്ന് 13-ാം തീയതി കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി.
തദ്ദേശവകുപ്പിലെ അസിസ്റ്റന്റ് ഉദ്യോഗസ്ഥൻ ഫയലിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടതില്ലെന്ന് രേഖപ്പെടുത്തി. തുടർന്ന് അണ്ടർ സെക്രട്ടറി മുഖേന ഫയൽ സെക്രട്ടറി ഷാനവാസ് പരിശോധിക്കുകയും സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിക്കുകയും ചെയ്തു.
എന്നാൽ ഈ തീരുമാനം മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥയായ ഡോ. ചിത്ര പി. അരുണിമ അപേക്ഷ വോട്ടിനിടുന്നതിനായി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. 20-ാം തീയതി ലഭിച്ച കുറിപ്പ് അതേപടി പകർത്തിയാണ് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകിയത്.


