ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗമായ എൻഐസിയുവിലെ വാമർ മെഷീന് തീപിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം. പൊള്ളലേറ്റ മറ്റ് രണ്ട് കുഞ്ഞുങ്ങൾ ചികിത്സയിൽ. ശനിയാഴ്ചയാണ് സംഭവം.
വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തീപിടിത്തമുണ്ടായതോടെ ആശുപത്രി ജീവനക്കാർ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി.
അപകടത്തിൽ പൊള്ളലേറ്റ മൂന്ന് കുഞ്ഞുങ്ങൾക്കും പ്രാഥമിക ചികിത്സ നൽകിയതായി ആശുപത്രി സിവിൽ സർജൻ കാഞ്ചൻ ദുബെ പറഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞുങ്ങളെ ജബൽപുരിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇതിൽ ഒരു കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നെങ്കിലും ചിന്ദ്വാരയിൽ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധന്റെ സേവനം ലഭ്യമല്ലാത്തതിനാലാണ് ജബൽപുരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ജബൽപുരിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു. മറ്റ് രണ്ട് കുഞ്ഞുങ്ങൾ ചികിത്സയിൽ തുടരുകയാണ്.
എൻഐസിയുവിൽ തീപിടിത്തമുണ്ടായതിന്റെ കാരണം ഉൾപ്പെടെ അന്വേഷിക്കാൻ ആശുപത്രി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആശുപത്രികളുടെ അനാസ്ഥ രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമങ് സിംഘാർ ആരോപിച്ചു.


