ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ 30കാരിയെ ഡൽഹി ദ്വാരകയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗർഭിണിയായിരുന്ന നസിയ ഖാനാണ് ഓഗസ്റ്റ് 21ന് മരിച്ചത്. ഭർതൃവീട്ടുകാരിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിട്ടിരുന്നതായി നസിയയുടെ കുടുംബം ആരോപിച്ചു.
ഏപ്രിൽ 11നാണ് നസിയ അജം അലി ഖാനെ വിവാഹം കഴിച്ചത്. ഭർത്താവ് അജം അലി ഖാൻ, ഭർതൃമാതാവ് സമിൻ നിഷ, ഭർതൃപിതാവ് ബാബർ അലി ഖാൻ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിരന്തരം പീഡിപ്പിച്ചിരുന്നതായി നസിയയുടെ പിതാവ് തവാബ് ഖാൻ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് നസിയ ഫോൺ മുഖേന കുടുംബത്തെ പലതവണ അറിയിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഈ സമയത്ത് നസിയ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും പരാതികൾ അറിയിച്ചിട്ടും ഭർത്താവിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
നസിയയെ ബോധരഹിതയായ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും അധികൃതർ അറിയിച്ചു. അതേസമയം, നസിയയുമായി വഴക്കുണ്ടായിരുന്നുവെന്നും തുടർന്ന് അവർ ഒരു മുറിയിൽ സ്വയം പൂട്ടിയിട്ടെന്നും ഭർത്താവ് പൊലീസിന് മൊഴി നൽകി. പിന്നീട് വീട്ടുടമയുടെ സഹായത്തോടെ മുറിയിൽനിന്ന് പുറത്തിറങ്ങിയ ശേഷം ജനലിലൂടെ നോക്കിയപ്പോഴാണ് നസിയയെ സീലിങ് ഫാനിൽ ചുരിദാർ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് ഭർത്താവിന്റെ മൊഴി.
നസിയയുടെ മരണവിവരം പൊലീസ് തന്നെയാണ് കുടുംബത്തെ അറിയിച്ചത്. തുടർന്ന് പിതാവ് തവാബ് ഖാനും സഹോദരനും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ദിനേഷ് റാണയ്ക്ക് മുമ്പാകെ മൊഴി നൽകി. മകളുടെ മരണത്തിന് ഭർതൃവീട്ടുകാർ ഉത്തരവാദികളാണെന്ന് ആരോപിച്ച പിതാവ്, സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.



