കോഴിക്കോട്: സ്കൂൾ കായികമേളയുടെ വേദി മാറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിന്റെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കായികമേളയുടെ വേദിയായി കണ്ണൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്ന വിവരം ഉദ്യോഗസ്ഥർ നൽകിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സൗകര്യങ്ങളുടെ അഭാവം കാരണമല്ല കണ്ണൂരിൽനിന്ന് വേദി മാറ്റിയതെന്നും പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലാണ് വേദി മാറ്റിയതെന്ന കായിക മന്ത്രി പറഞ്ഞ പ്രസ്താവനയോടും എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത് കായിക വകുപ്പല്ല, വിദ്യാഭ്യാസ വകുപ്പാണെന്നും കായിക മന്ത്രിക്ക് അത്തരമൊരു വിവരം ലഭിച്ചിട്ടുണ്ടാകാമെന്നും അതിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ ‘സുപ്രഭാതം’ എഡിറ്റോറിയലുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണമെന്ന് മന്ത്രി പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയത് മുൻ സർക്കാരാണെന്നും നിലവിലെ സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു തിടുക്കവുമില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളൊന്നും സർക്കാർ എടുത്തിട്ടില്ലെന്നും ഉപസമിതി റിപ്പോർട്ട് സമയബന്ധിതമായി ലഭിക്കുമെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.




