തൃശ്ശൂർ: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് യുവതിക്ക് വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ.
പത്തനംതിട്ട സ്വദേശിയായ ബിനു (48), ഡേവിഡ് എന്ന പേരിലും അറിയപ്പെടുന്നയാളെയാണ് മാള പൊലീസ് ചെങ്ങന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.
മാള പൊലീസ് സബ് ഇൻസ്പെക്ടർ വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാം ഗോപാൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




