തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ഓടെ മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം ഉണ്ടായത്. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു വർഗീസ്. മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പുവാറിൽ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്.
റോഡിന്റെ ഇടതുവശം ചേർന്ന് വരികയായിരുന്ന സ്‌കൂട്ടറിൽ ബസിന്റെ ഇടതുഭാഗമിടിച്ച് തെറിച്ചുവീണ വർഗീസ് ബസിന്റെ അടിയിൽപ്പെടുകയും പിൻചക്രം തലയിൽ തട്ടിയുണ്ടായ അപകടത്തിലുമാണ് വർഗീസ് മരിച്ചത്. നാട്ടുകാർ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു.




