ആലപ്പുഴ: നിറവയറുമായി ഫെബ്രുവരി 17-ന് ജങ്കാറിലേറിയാണ് പെരുമ്പളം സ്വദേശിനി ഹിമാഹർഷൻ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്. 19-ന് തന്റെ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകി ഈ അമ്മ. ചികിത്സകഴിഞ്ഞ് മടങ്ങിയത് 26-നായിരുന്നു. അന്ന് പെരുമ്പളം പാലത്തിന്റെ നിർമാണ കരാർകമ്പനിയുടെ പ്രത്യേക അനുമതിയയോടെ ഏഴുദിവസം പ്രായമുള്ള ’നിഹാൻ’ അമ്മവീടണയാൻ പെരുമ്പളംപാലം കടന്നു. പാലം ഉദ്ഘാടന തീയതിപോലും അന്ന് തീരുമാനമായിട്ടില്ല. അങ്ങനെ ഉദ്ഘാടനത്തിനുമുൻപേ പെരുമ്പളംപാലം കാറിലേറി കടന്ന ആദ്യ വി.ഐ.പി. യാത്രക്കാരനായി ആ കുഞ്ഞ് മാറി.
12,000 ജനങ്ങൾ പാർക്കുന്ന പെരുമ്പളത്തേക്കുള്ള പാലത്തിന്റെ ആവശ്യകത മനസ്സിലാകും ഈ യഥാർഥ സംഭവത്തിനുപിന്നിൽ. കാലങ്ങൾ പിന്നിലേക്ക് സഞ്ചാരിച്ചാൽ 1996-ൽ ഷൈല എന്ന അമ്മ പെരുമ്പളം പാണാവള്ളി ബോട്ടിൽ പ്രസവിച്ച വെങ്കിടേഷ് ബാബുവും 1981-ൽ പ്രസവവേദനയുമായി എത്തിയ ഗർഭിണിയെ വള്ളത്തിൽ കടത്തിറക്കിയ സന്തോഷും ഒക്കെ പെരുമ്പളത്തിന്റെ യാത്രാദുരിതങ്ങളുടെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ്. ഇവർക്കിടയിലേക്കാണ് 100 കോടി രൂപയിൽ യാഥാർഥ്യമായ പാലത്തിലൂടെ കുഞ്ഞുനിഹാൻ വി.ഐ.പി.യായി പാലത്തിലൂടെ അക്കരെ കടന്നത്. ഇതൊക്കെയാണ് പെരുമ്പളം നിവാസികളുടെ ജീവന്റെ വിലയുള്ള പാലം എന്ന സ്വാഗതകമാനത്തിലെ വാചകങ്ങൾ ശരിവയ്ക്കുന്നത്.




