ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഇരട്ട പൊലീസ് കൊലപാതകക്കേസിലെ മുഖ്യപ്രതി 27 വർഷത്തിന് ശേഷം അറസ്റ്റിൽ. 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭൂറയെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
1999-ൽ ആഗ്രയിൽ നടന്ന ഒരു കൊള്ളശ്രമത്തിനിടെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭൂറ കുറച്ചുകാലം കാട്ടിൽ കഴിയുകയും പിന്നീട് മധ്യപ്രദേശിലേക്ക് കടക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ഒളിവിൽ കഴിയുന്നതിനിടെ ‘ജമീൽ’ എന്ന വ്യാജപേരിൽ ജീവിച്ച ഇയാൾ സർക്കാർ രേഖകളിൽ കൃത്രിമം നടത്തി സ്വന്തം മരണം പോലും വ്യാജമായി രേഖപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇറ്റാർസിയിൽ ലേബർ തൊഴിലാളിയായും പിന്നീട് ഭോപ്പാലിൽ നിർമാണ തൊഴിലാളിയായും ഒടുവിൽ ട്രക്ക് ഡ്രൈവറായും ജോലി ചെയ്തുവരികയായിരുന്നു.
ഇതിനിടെ മറ്റൊരു വിവാഹം കഴിച്ച് കുടുംബജീവിതം നയിച്ചിരുന്നെങ്കിലും യഥാർഥ തിരിച്ചറിയൽ പുറത്തുവരാതിരിക്കാൻ സ്വന്തം കുടുംബാംഗങ്ങളുമായുള്ള ബന്ധം പോലും ഇയാൾ ഒഴിവാക്കിയിരുന്നു.
ജയിലിൽ നിന്ന് മോചിതനായ കേസിലെ ഒരു പഴയ സഹപ്രതി, ഭൂറയുടെ ഭാര്യാസഹോദരനോട് രണ്ട് വർഷം മുമ്പ് ഭൂറയുമായി സംസാരിച്ച കാര്യം വെളിപ്പെടുത്തിയതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.
ഇതിനെ തുടർന്ന് രഹസ്യവിവരദാതാക്കളുടെയും സാങ്കേതിക നിരീക്ഷണത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭോപ്പാലിൽ നിന്ന് ഭൂറയെ പൊലീസ് പിടികൂടിയത്. ആദ്യം ‘ജമീൽ’ എന്ന പേരിൽ തിരിച്ചറിയൽ മറച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ യഥാർഥ വിവരങ്ങൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇത്രയും വർഷം ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിലെ മറ്റ് ബന്ധങ്ങളെയും കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.



