കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ സ്വീകരിച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നതാണ് മാർട്ടിന്റെ വാദം. അതേസമയം, ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ പരാതികളും വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പുകൾ തുടരുന്നതിനിടെയാണ് രണ്ടാം പ്രതിയുടെ അപ്പീൽ ഹൈക്കോടതിയിൽ എത്തിയത്. അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതലപ്പെടുത്തിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയതെന്നും, കുറ്റകൃത്യം നടന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിൻ ആന്റണിയുടെ വാദം.
തനിക്ക് നടിയുമായി മുൻവൈരാഗ്യമില്ലെന്നും, ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നുമാണ് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്. കേസിൽ നേരിട്ട് പങ്കെടുത്തുവെന്ന കണ്ടെത്തലിനെ തുടർന്ന് മാർട്ടിൻ അടക്കമുള്ള ആറു പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട പ്രതികളായ എച്ച്. സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിൽ പ്രതിയായിരുന്ന ദിലീപ് അന്വേഷണ ഉദ്യോഗസ്ഥൻ, കേസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ കോടതിയലക്ഷ്യ പരാതികളാണ് വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നത്. കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം. വർഗീസാണ് പരാതികൾ വീണ്ടും പരിശോധിക്കുക.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടച്ചിട്ട കോടതിമുറിയിലെ വാദങ്ങൾ ചോർത്തിയെന്നും, കോടതിയിൽ പറയാത്ത കാര്യങ്ങൾ പോലും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് ദിലീപ് പരാതിയിൽ ആരോപിക്കുന്നത്.




