മുംബൈ: ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ എന്ന കസേരയിൽ ഇനി ഗൗതം അദാനി ഇരിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാന്റെ നേട്ടം. ഇതിനുമുൻപും അദാനി ഈ നേട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും പിന്നീട് വന്ന ഹിൻഡൻബർഗ്, യുഎസിലെ കൈക്കൂലിക്കേസ് തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വിലത്തകർച്ച അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞിരുന്നു.
അതെല്ലാം മറികടന്നാണ് ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നൻ എന്ന ‘പട്ടം’ ചൂടിയത്. ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം ലോക റാങ്കിങ്ങിൽ 19-ാം സ്ഥാനമാണ് ഗൗതം അദാനിക്ക്. മുകേഷ് അംബാനിക്ക് റാങ്ക് 20. 92.6 ബില്യൻ ഡോളറാണ് (ഏകദേശം 8.63 ലക്ഷം കോടി രൂപ) അദാനിയുടെ ആസ്തി. അംബാനിയുടേത് 90.8 ബില്യൻ (8.46 ലക്ഷം കോടി രൂപ). 2026ൽ ഇതുവരെ അദാനിയുടെ ആസ്തിയിൽ 810 കോടി ഡോളറിന്റെ വർധനയുണ്ടായപ്പോൾ (75,500 കോടി രൂപ) മുകേഷ് നേരിട്ടത് 1690 കോടി ഡോളറിന്റെ (1.48 ലക്ഷം കോടി രൂപ) നഷ്ടമാണ്.




