അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇല്ലാത്ത ഒരു വാർത്ത ദിനം ഉണ്ടാകില്ല. തീരുവ സംബന്ധിച്ച വിഷയങ്ങൾ ആണെങ്കിലും വിവാദം ഉണ്ടാക്കുന്ന വാർത്തകളാണ് കൂടുതലും അദ്ദേഹത്തെ കുറിച്ച് എത്താറ്. എന്നാൽ അമേരിക്കക്കാർക്കും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾക്കും ആശ്വാസമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കാൻ ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്ന സമയത്താണ് ഈ തീരുമാനം ചർച്ചയായിരിക്കുന്നത്. എന്നാൽ ഈ നീക്കം സാധാരണ ജനങ്ങളുടെ നന്മക്കായാണോ, അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കളിയാണോ എന്നതാണ് ഇപ്പോൾ എല്ലാവരുടെയും സംശയം.
കഴിഞ്ഞ വർഷമാണ് സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50 ശതമാനം വരെ തീരുവ അമേരിക്ക ചുമത്തിയത്. ദേശീയ സുരക്ഷയും ആഭ്യന്തര വ്യവസായ സംരക്ഷണവുമാണ് അന്ന് പറഞ്ഞ പ്രധാന കാരണങ്ങൾ. എന്നാൽ അതിന്റെ പ്രതിഫലം നേരിട്ട് അനുഭവിച്ചത് സാധാരണ ജനങ്ങളായിരുന്നു. പൈ ടിന്നുകൾ, ശീതളപാനീയങ്ങളുടെ കാനുകൾ, വീടുകളിൽ ഉപയോഗിക്കുന്ന പല സാധനങ്ങൾ എന്നിവയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ജീവിതച്ചെലവ് കൂടിയതോടെ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാകുകയും ചെയ്തു. ഒരുപക്ഷെ ഇപ്പോൾ അതേ തീരുവ കുറയ്ക്കാൻ ആലോചിക്കുന്നത് ഭരണകൂടത്തിന്റെ മുൻനിർണ്ണയങ്ങൾ തെറ്റായിരുന്നുവെന്ന് മനസിലായത് കൊണ്ടും ആകാം.










