അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇല്ലാത്ത ഒരു വാർത്ത ദിനം ഉണ്ടാകില്ല. തീരുവ സംബന്ധിച്ച വിഷയങ്ങൾ ആണെങ്കിലും വിവാദം ഉണ്ടാക്കുന്ന വാർത്തകളാണ് കൂടുതലും അദ്ദേഹത്തെ കുറിച്ച് എത്താറ്. എന്നാൽ അമേരിക്കക്കാർക്കും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾക്കും ആശ്വാസമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കാൻ ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്ന സമയത്താണ് ഈ തീരുമാനം ചർച്ചയായിരിക്കുന്നത്. എന്നാൽ ഈ നീക്കം സാധാരണ ജനങ്ങളുടെ നന്മക്കായാണോ, അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കളിയാണോ എന്നതാണ് ഇപ്പോൾ എല്ലാവരുടെയും സംശയം.
കഴിഞ്ഞ വർഷമാണ് സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50 ശതമാനം വരെ തീരുവ അമേരിക്ക ചുമത്തിയത്. ദേശീയ സുരക്ഷയും ആഭ്യന്തര വ്യവസായ സംരക്ഷണവുമാണ് അന്ന് പറഞ്ഞ പ്രധാന കാരണങ്ങൾ. എന്നാൽ അതിന്റെ പ്രതിഫലം നേരിട്ട് അനുഭവിച്ചത് സാധാരണ ജനങ്ങളായിരുന്നു. പൈ ടിന്നുകൾ, ശീതളപാനീയങ്ങളുടെ കാനുകൾ, വീടുകളിൽ ഉപയോഗിക്കുന്ന പല സാധനങ്ങൾ എന്നിവയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ജീവിതച്ചെലവ് കൂടിയതോടെ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാകുകയും ചെയ്തു. ഒരുപക്ഷെ ഇപ്പോൾ അതേ തീരുവ കുറയ്ക്കാൻ ആലോചിക്കുന്നത് ഭരണകൂടത്തിന്റെ മുൻനിർണ്ണയങ്ങൾ തെറ്റായിരുന്നുവെന്ന് മനസിലായത് കൊണ്ടും ആകാം.
നവംബറിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ വിലക്കയറ്റം നിർണായക വിഷയമാകും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഭയന്നാണ് ട്രംപ് ഈ തീരുമാനം എടുത്തത് എന്ന് തന്നെ വ്യക്തമാണ്. ഭരണം കൈവിട്ട് പോകുമെന്ന് ആയപ്പോൾ ഉള്ള ട്രംപിന്റെ പുതിയ പദ്ധതി ആണിത് എന്നും ആളുകൾ അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള നീക്കമെന്നതിനേക്കാൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ കണക്കുകൂട്ടലാണ് ഇതിന് പിന്നിലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക കാര്യങ്ങളിൽ ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് തെളിയിക്കുന്ന സർവ്വേയും പുറത്ത് വന്നിട്ടുണ്ട്. Reuters/Ipsos നടത്തിയ സർവേയിൽ വെറും 30 ശതമാനം പേർ മാത്രമാണ് ട്രംപിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ചത്. 59 ശതമാനം പേർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭരണകൂടത്തിന് വലിയ മുന്നറിയിപ്പാണ് നൽകുന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലേതുപോലെ തന്നെ റിപ്പബ്ലിക്കൻ പാർട്ടിയിലും ചിലർ വിലക്കയറ്റത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതായത് ഈ പ്രശ്നം പാർട്ടി രാഷ്ട്രീയം കടന്നുപോകുന്ന ഒരു പൊതുജനപ്രശ്നമായി മാറിയിരിക്കുകയാണ് ഇപ്പോൾ.
ഇപ്പോൾ തീരുവയിൽ ഇളവ് ലഭിക്കാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ കണ്ടെയ്‌നറുകൾ, കാറ്റാടി യന്ത്രങ്ങൾ, ക്രെയിനുകൾ, ബൾഡോസറുകൾ, മോട്ടോർ സൈക്കിളുകൾ, റെയിൽവേ കോച്ചുകൾ, ഫർണിച്ചറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. നേരിട്ട് നികുതി കൂട്ടുന്നതിനുപകരം ദേശീയ സുരക്ഷയെ ബാധിക്കുന്ന ചില പ്രത്യേക ഉൽപ്പന്നങ്ങളെ മാത്രം നിരീക്ഷിക്കുന്ന രീതിയിലേക്ക് മാറാനാണ് ട്രംപിന്റെ പദ്ധതി. എന്നാൽ ഇതെല്ലാം വൈകിയെത്തുന്ന തീരുമാനങ്ങളാണെന്ന് വിമർശകർ പറയുന്നു. ആദ്യം തീരുവ കൂട്ടി വിലക്കയറ്റത്തിന് വഴിയൊരുക്കിയതും അതിന്റെ പ്രതികൂലഫലം കണ്ടശേഷം അത് തിരുത്താൻ ശ്രമിക്കുന്നതുമാണ് ഇപ്പോഴത്തെ അവസ്ഥ.
ചുരുക്കി പറഞ്ഞാൽ, സ്റ്റീൽ, അലുമിനിയം തീരുവ കുറയ്ക്കാനുള്ള ട്രംപിന്റെ തീരുമാനം ഒരു സാമ്പത്തിക പരിഹാരമായി തോന്നിയാലും അതിന്റെ പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളുടെ ഫലമാണ് എന്ന് തന്നെ പറയാം. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അതിനെ പരിഹരിക്കാൻ ശ്രമിക്കുന്നത് ആത്മാർത്ഥത കൊണ്ടല്ല മറിച്ച് അധികാരം നിലനിർത്താനുള്ള ശ്രമമാണെന്ന വിമർശനം ശക്തമാകുകയാണ്. ജനങ്ങൾക്ക് ആവശ്യമായത് സ്ഥിരതയുള്ള സാമ്പത്തിക നയങ്ങളാണ്; തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന താൽക്കാലിക നീക്കങ്ങൾ അല്ല. ഏതായാലും ട്രംപിന്റെ ഈ നീക്കം രാഷ്രീയ ഭാവി മുന്നിൽ കണ്ടുകൊണ്ട് തന്നെ ഉള്ളതാണെന്നത് വ്യക്തമാണ്. ഇനിയും അമേരിക്കയുടെ ഭരണം ട്രംപിന്റെ കൈകളിൽ എത്തിയാൽ കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നതാണ് വാസ്തവം.




