നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ കനത്ത പോരാട്ടം കാഴ്ച്ച വെക്കാനൊരുങ്ങുകയാണ് മുന്നണികൾ. തുടർഭരണം ഉണ്ടാകുമെന്ന് സിപിഎമ്മും, ഭരണം തിരിച്ചുപിടിക്കുമെന്നു യുഡിഎഫും വാദിക്കുന്നു. എന്നാൽ ഈ സമയം, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ രംഗത്തെത്തിയിരിക്കുകയാണ്.
ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളന ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കവേ ആയിരുന്നു മണിശങ്കർ അയ്യരുടെ ഈ പരാമർശം. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികൾ യുഡിഎഫ് വിട്ടുനിൽക്കുന്നതിലെ വിഷമവും മണിശങ്കർ അയ്യർ പങ്കുവെച്ചു. മുൻപ് യുഡിഎഫ് ബഹിഷ്‌കരിച്ച നവകേരള സദസ്സിന്റെ സമാപനസമ്മേളനത്തിലും മണിശങ്കർ അയ്യർ പങ്കെടുത്തിരുന്നു. എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കരുത് എന്ന നിർദേശം തനിക്ക് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് പങ്കെടുത്തത് എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.
തന്റെ പാർട്ടിയായ കോൺഗ്രസ് പരാജയപ്പെട്ടിടത്ത് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയനു ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങള്‍ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി കുറച്ചുകാലമായി അകൽച്ചയിലാണ് മണിശങ്കർ അയ്യർ. സംസ്ഥാനത്ത് അധികാരത്തിലേക്ക് മടങ്ങിയെത്താൻ കോൺഗ്രസ് പരമാവധി ശ്രമിക്കുന്നതിനിടെ മുതിർന്ന നേതാവിൽനിന്നുണ്ടായ പ്രസ്താവന ഇതിനകം പാർട്ടിയിൽ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. മണിശങ്കർ അയ്യരുടെ പ്രസ്താവനയെകുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ, അദ്ദേഹം കുറച്ചുകാലമായി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
എന്നാൽ പിണറായി വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് അദ്ദേഹം പറഞ്ഞത് കോൺഗ്രസിനുള്ളിൽ തന്നെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന തള്ളി മുതിർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉടൻ രംഗത്തെത്തി. മണി ശങ്കർ അയ്യർ കോൺഗ്രസിലില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് അയ്യർ പറഞ്ഞില്ലല്ലോയെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഹാസം. മണിശങ്കർ അയ്യർ കോൺഗ്രസുകാരൻ ആയിരുന്നു എന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞു കെസി വേണുഗോപാലും പ്രതികരിച്ചു. അമർത്യ സെന്നും റോമില ഥാപ്പറും ഈ സമ്മേളനം ബഹിഷ്‌ക്കരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇരുവരും ഓൺലൈനായി പങ്കെടുക്കുകയും ചെയ്തു.
സത്യസന്ധമായ നിലപാടുകളും അഭിപ്രായങ്ങളും പറയുന്നവർ കോൺഗ്രസിൽ ഇപ്പോൾ ഇല്ലായെന്നും പറയുകയും അവരെയൊക്കെ പാടെ തള്ളുന്ന ഒരു സമീപനമാണ് കോൺഗ്രസിന് ഉള്ളത്. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ ഭരണവും വികസന നേട്ടങ്ങളും മനസിലാക്കുകയും അതിനെ പ്രശംസിക്കുകയും ചെയുന്നവർ ആരായാലും അവരെയൊക്കെ തള്ളുന്ന സമീപനമാണ് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്.
പിണറായി സർക്കാരിന്റെ കുറ്റവും കുറവും മാത്രം പറഞ്ഞു നടക്കുന്ന കോൺഗ്രസ് നേതാക്കൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു മണി ശങ്കർ അയ്യരുടെ പ്രവചനം. ഒരു കോൺഗ്രസ് നേതാവ് ആയിട്ടും അദ്ദേഹം സിപിഎമ്മിനേയും പിണറായി സർക്കാരിനെയും പ്രശംസിച്ച് വന്നിട്ടുണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് പിണറായി സർക്കാർ നാടിനു എന്ത് ചെയ്തു എന്ന ചോദ്യങ്ങൾ ഉയർത്തുന്നവർ കേരളത്തിൽ നിലവിൽ വന്നിട്ടുള്ള വികസന നേട്ടങ്ങൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
ശബരിമല സ്വർണ്ണക്കൊള്ള മുതൽ അയ്യപ്പ സംഗമം വരെയുള്ള വിവാദങ്ങൾ നിരത്തി പ്രതിപക്ഷവും ബിജെപിയും എത്തിയാലും സർക്കാരിനെ ജനങ്ങൾ കൈവിടില്ല എന്നതാണ് വ്യക്തമാകുന്നത്. ഇതിപ്പോൾ മണിശങ്കർ അയ്യർ മാത്രമല്ല കോൺഗ്രസിന് അകത്തും പുറത്തുമുള്ള നേതാക്കന്മാരും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും മണിശങ്കർ അയ്യരുടെ ഈ പരാമർശം കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന കോൺഗ്രസിനെ അയ്യരുടെ ഈ പരാമർശം പ്രതിരോധത്തിലാക്കുക തന്നെ ചെയ്യും.






