ഡെറാഡൂൺ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിന് പിന്നാലെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണം. ഭക്തർ നൽകിയ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ബദരിനാഥ്–കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങളെ ഗൗരവമായി കാണുന്നുവെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി അറിയിച്ചു. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാൻ നിർദേശം നൽകിയതായും ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയതായും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തുകയാണെങ്കിൽ 1939-ലെ ശ്രീ ബദരിനാഥ്–കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ആക്ട് പ്രകാരം വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. സാഹചര്യ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ബന്ധപ്പെട്ടവരുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുകയെന്ന് ബികെടിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗദ് അറിയിച്ചു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങൾ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണങ്ങൾ ഉയരുന്നത്. ആ കേസിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുകയാണ്.




