തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ജയിലിലെ സൂപ്രണ്ടിന്റെ മുറിയിൽ മേയർ വി. വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് മറ്റ് കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ നിയമപ്രകാരം ജയിലിലായതിനാൽ സുഗതന് അത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ ആവശ്യമായ ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
സുഗതനെ ജയിലിന് പുറത്തുവിട്ട് സത്യപ്രതിജ്ഞ നടത്താൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിലിനുള്ളിൽ സത്യപ്രതിജ്ഞ നടത്താൻ കോടതി അനുമതി നൽകിയത്.
സുഗതന് ചുമത്തിയ കാപ്പാ തടവ് ഉപദേശക സമിതി ശരിവെച്ചതിനാൽ അദ്ദേഹത്തിന് തിരുവനന്തപുരം ജില്ലയിൽ പ്രവേശന വിലക്കുണ്ട്. സത്യപ്രതിജ്ഞ നടക്കാതിരുന്നാൽ കൗൺസിലർ സ്ഥാനം നഷ്ടമാകുമായിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചെയ്താലും ജയിലിൽ തുടരുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തത് ഭാവിയിൽ അംഗത്വത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്.


