കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റിലെ അംഗങ്ങൾക്കും ഡോക്ടർമാർക്കും ഇഡി സമൻസ് നൽകി. അവയവക്കച്ചവട റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
കേസിന്റെ ഭാഗമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. അതേസമയം, ലേക്ക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ലഭിച്ച മൊഴികളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
കാസർകോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന അവയവക്കച്ചവട ശൃംഖലയ്ക്ക് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്ത് കള്ളപ്പണ ഇടപാടുകളടക്കമുള്ള സാമ്പത്തിക വശങ്ങൾ പരിശോധിക്കാൻ അന്വേഷണം വ്യാപിപ്പിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ചില ആശുപത്രികളിൽ നിയമവിരുദ്ധമായി അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടോയെന്നും, അവയവദാതാക്കളെയും സ്വീകർത്താക്കളെയും എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികളും റാക്കറ്റും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും ഇഡി പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും സാമ്പത്തിക രേഖകളും അന്വേഷണസംഘം ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.











