തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം സമഗ്രമായി വിലയിരുത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ളയാണ് സമിതിയുടെ ചെയർപേഴ്സൺ. സമിതിക്ക് മൂന്ന് മാസമാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി.
കിഫ്ബിയുടെ സ്ഥാപനപരവും സാമ്പത്തികവും ഭരണപരവും പ്രവർത്തനപരവുമായ സംവിധാനങ്ങൾ വിലയിരുത്തി ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക, ഭരണനിലവാരം ശക്തിപ്പെടുത്തുക, സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ കാര്യക്ഷമമായ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. നിലവിലെ പ്രവർത്തനരീതി പരിശോധിച്ച് ആവശ്യമായ പുനഃസംഘടനാ നിർദേശങ്ങളും സമിതി സർക്കാരിന് സമർപ്പിക്കും.
സുധ പിള്ളയ്ക്ക് പുറമെ ഫെഡറൽ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ നിലേഷ് വികംസി, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഡിറ്റ് ബോർഡിന്റെ മുൻ ഡയറക്ടർ എച്ച്. ശുഭലക്ഷ്മി നാരായണൻ, മുൻ റവന്യൂ സെക്രട്ടറി ഡോ. തരുണ്‍ ബജാജ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ ആഭ്യന്തര ഏകോപന സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഗവേഷണ, സാമ്പത്തിക, സാങ്കേതിക, സെക്രട്ടേറിയറ്റ് സഹായങ്ങൾ ലഭ്യമാക്കാൻ ധനകാര്യ വകുപ്പിനും സംസ്ഥാന ആസൂത്രണ ബോർഡിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായാൽ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെയും, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെയും ഉൾപ്പെടെ വിവിധ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനവും സമിതിക്ക് പ്രയോജനപ്പെടുത്താനാകും.
സമിതിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഓഫീസ് സൗകര്യങ്ങൾ, സെക്രട്ടേറിയറ്റ് പിന്തുണ, മറ്റ് ഭരണപരമായ ക്രമീകരണങ്ങൾ എന്നിവ ധനകാര്യ വകുപ്പ് ഒരുക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയുടെ ഭാവി പ്രവർത്തനങ്ങളിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ സർക്കാർ പരിഗണിക്കും.


