കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പൊലീസ് നീക്കം. നിഹാദ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളുടെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയതിന് പിന്നാലെയാണ് നിഹാദ് ഒളിവിൽ പോയത്. ഇയാൾ ജില്ല വിട്ടതായും സംശയിക്കുന്നുണ്ട്. മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദിന്റെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.
നിഹാദിന്റെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറൽ സൈബർ പൊലീസാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെടുന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അശ്ലീല പ്രചാരണം, ലഹരിമരുന്ന് ഉപയോഗം, പോക്‌സോ നിയമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളാണ് നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിരിക്കുന്നത്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, നിഹാദിന്റെ സംഘത്തിൽ ഉണ്ടായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീർ എന്നിവർ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്തെന്ന ആരോപണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആരോപണങ്ങളിൽ വസ്തുത കണ്ടെത്തുന്നതിനായി കൂടുതൽ തെളിവുകളും മൊഴികളും ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.


