നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് മുൻതൂക്കം കൊടുക്കുന്നു വാദിക്കുമ്പോഴും അങ്ങിങ്ങായി ഉയർന്ന് കേൾക്കുന്നത് സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ്. അതും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കന്മാരുടെ ഭാഗത്ത് നിന്ന്. ഒരുഭാഗത്ത് സ്ത്രീകളെ പൂജിക്കണമെന്ന് പ്രംഗിക്കുകയും മറുഭാഗത്ത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുമ്പോൾ വാക്കുകളിലെ വിരോധാഭാസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിഹാറിൽ നിതീഷ്കുമാർ ഹിജാബ് മാറ്റിയ സംഭവത്തിന്റെ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നതേയുള്ളു അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവം ഉത്തരാഖണ്ഡിൽ നടന്നത്.
ഒരു പൊതുപരിപാടിയിൽ വച്ച് ബിഹാറിലെ സ്ത്രീകൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭർത്താവ് രംഗത്തെത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവാണ് ഇപ്പോൾ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. വിവാഹം ചെയ്യാനായി ഇരുപതിനായിരമോ ഇരുപത്തയ്യായിരമോ നൽകിയാൽ ബിഹാറി പെൺകുട്ടികളെ കിട്ടുമെന്നാണ് ബിജെപി നേതാവിന്റെ ഭർത്താവ് ഒരു പൊതുപരിപാടിയിൽ പ്രസംഗത്തിനിടെ പറഞ്ഞത്.
പരാമർശത്തിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഉണ്ടാകുന്നത്. വനിതാ ശിശുക്ഷേമ മന്ത്രിയുടെ ഭർത്താവ് യുവാക്കളുമായി സംവദിക്കുമ്പോഴായിരുന്നു ഈ വിവാദ പരാമർശം നടത്തിയത്. യുവാക്കളുടെ വിവാഹം ചെയ്തവരാണോ എന്ന വിഷയത്തിലായിരുന്നു വിവാദ പരാമർശം നടത്തിയത്. പെൺകുട്ടികളെ കിട്ടാൻ പ്രയാസമാണെങ്കിൽ തനിക്കൊപ്പം വരൂ, ഇരുപതോ ഇരുപത്തയ്യായിരമോ നൽകിയാൽ ബിഹാറിൽ നിന്ന് പെൺകുട്ടികളെ കിട്ടും എന്നാണ് ഗിർധാരി ലാൽ സാഹു പറഞ്ഞത്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ ദൃശ്യം രാജ്യമെങ്ങും വൈറലായി. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രൂക്ഷമായ വിമർശനമാണ് ഗിർധാരി ലാൽ സാഹുവിനും ഭാര്യയ്ക്കും നേരെ ഉയർന്നു വരുന്നത്. അൽപമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ബിജെപി പൊതുവിടത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആർജെഡി വക്താവ് ചിത്രരഞ്ജൻ ഗംഗൻ പ്രത്യക്ഷ്യപെട്ടു.
മന്ത്രിയെ ക്യാബിനെറ്റിൽ നിന്ന് പുറത്താക്കുകയും ബിജെപി അംഗത്വത്തിൽ നിന്ന് ഗിർധാരി ലാൽ സാഹുവിനെ പുറത്താക്കണമെന്നുമാണ് ആർജെഡിയുടെ ആവശ്യം. കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലെ അൽമോറയിൽ നടന്ന പരിപാടിയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ശക്തമാവുന്നത്. സംഭവത്തിൽ ഗിർധാരി ലാൽ സാഹുവിനെതിരെ ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരിക്കുകയാണ്.
ബിജെപി മന്ത്രിയുടെ ഭർത്താവിൻറെ പ്രസ്താവനയിൽ പാർട്ടിയും പ്രതിസന്ധിയിലായിട്ടുണ്ട് എന്നതാണ് എടുത്ത് പറയേണ്ട കാര്യം. പരാമർശം ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതാണെന്ന് പ്രതികരിച്ച് കോൺഗ്രസും രംഗത്തെത്തി. ഇത്തരത്തിലുള്ള ചിന്തകൾ മനുഷ്യക്കടത്ത്, ശൈശവ വിവാഹം, സ്ത്രീകളെ ചൂഷണം ചെയ്യൽ തുടങ്ങിയ സാമൂഹിക തിന്മകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറ് ജ്യോതി റൗട്ടേല പ്രതികരിച്ചത്.
ഈ വിഷയത്തിൽ സാഹുവിന് ഉടൻ നോട്ടീസ് അയക്കുമെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ അപ്‌സര വ്യക്തമാക്കിയിട്ടുണ്ട്. വനിതാ ശിശുക്ഷേമ മന്ത്രിയുടെ ഭർത്താവ് തന്നെ ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ നടത്തുന്നത് ലജ്ജാകരമാണെന്ന് ബിഹാർ വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
വിവാദം കൊഴുത്തതോടെ സാഹുവിനെ ബിജെപി നേതൃത്വം കൈയ്യൊഴിഞ്ഞിരിക്കുകയാണ്. സാഹുവിന് പാർട്ടിയുമായി ഔദ്യോഗിക ബന്ധമില്ലെന്നും പ്രസ്താവനയെ അപലപിക്കുന്നുവെന്നും ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. സമ്മർദ്ദം ശക്തമായതോടെ തന്റെ വാക്കുകൾ സുഹൃത്തുക്കൾക്കിടയിലെ തമാശ മാത്രമായിരുന്നുവെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി സാഹു രംഗത്തെത്തിയിരുന്നു.
മുൻപ് ബിഹാറിൽ സെക്രട്ടേറിയറ്റിൽ, നിതീഷ് കുമാർ പുതിയ ആയുഷ് ഡോക്ടർമാർക്ക് നിയമനക്കത്ത് നൽകുന്നതിനിടെ ഡോ. നുസ്രത് പർവീണിന്റെ മുഖാവരണം നീക്കിയ സംഭവം നാം എല്ലാവരും കണ്ടതാണ്. അന്ന് ഈ വിഷയം വളരെ അധികം ചർച്ചചെയ്യപ്പെടുകയും അത് വലിയ വിവാദമായ ഒരു സംഭവവുമായിരുന്നു. എന്നാൽ ഇതിന്റെ ചൂട് ആറുന്നതിനു മുൻപ് തന്നെ ഇപ്പോൾ ഈ പരാമർശവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മതവികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലെ സമീപനമായിരുന്നു അന്ന് നിതീഷ് കുമാർ നടത്തിയതെന്ന ആക്ഷേപവും ഉയർന്നു വന്നിരുന്നു. അതിനോട് സമാനമായ തരത്തിലെ മറ്റൊരു വിവാദ പ്രസംഗമായി ഈ സംഭവം മാറി എന്നതാണ് വാസ്തവം.
രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷാ ഒരുക്കേണ്ട ബിജെപി സർക്കാരിന്റെ പ്രതികൂലികൾ തന്നെ ഇത്തരത്തിലുള്ള സ്ത്രീ പരാമർശങ്ങൾ നടത്തുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ് രാജ്യത്തെ സ്ത്രീകൾ എത്ര കണ്ട സുരക്ഷിതരാണ്? എന്ത് സുരക്ഷയാണ് സ്ത്രീകൾക്ക് ഈ രാജ്യത്ത് ഉണ്ടാവുക എന്നിങ്ങനെയാണ്.










