മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശിനിയായ ഫാത്തിമ (22) ആണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് പറഞ്ഞു. യുവതിയും ഭർത്താവായ മുഹമ്മദ് കൂടി കഴിഞ്ഞ ദിവസം ബീച്ചിലേക്ക് പോയിരുന്നു.
സംഭവത്തിന് പിന്നാലെ ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെ യുവതിയെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കണ്ടതായി ചിലർ പറഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






