കണ്ണൂർ: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച വളക്കൈ സ്വദേശിയായ അർജുന്റെ വൃക്ക, മുഴപ്പിലങ്ങാട് സ്വദേശിയായ 37-കാരന് വിജയകരമായി മാറ്റിവച്ചു. കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയയിലൂടെയാണ് രോഗിക്ക് പുതുജീവിതം ലഭിച്ചത്.
ദീർഘകാലമായി വൃക്കരോഗബാധിതനായി ചികിത്സയിലായിരുന്ന യുവാവ് അവയവമാറ്റത്തിനായുള്ള സർക്കാർ സംവിധാനമായ കെ-സോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. അമ്മ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആശ്രയം. അർജുന്റെ കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചതോടെയാണ് ജീവിതത്തിലേക്കുള്ള പുതിയ പ്രതീക്ഷ കൈവന്നത്.
അർജുനിൽ നിന്ന് വൃക്ക നീക്കം ചെയ്ത മെഡിക്കൽ സംഘമാണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നിർവഹിച്ചത്. അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഡോക്ടർമാരായ ടി.എസ്. അവിനാശ്, സത്യേന്ദ്രൻ നമ്പ്യാർ, എസ്. ഗോവിന്ദ്, ബിജോയ് ആന്റണി, സാരംഗ് വിജയൻ, വി.ആർ. പ്രദീപ്, സുപ്രിയ രഞ്ജിത്, അനീഷ് ലക്ഷ്മണൻ, വന്ദന എന്നിവർ ഉൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രോഗി പൂർണ ആരോഗ്യവാനാണെന്നും അടുത്ത ദിവസം ആശുപത്രി വിടുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
വളക്കൈ മാടത്താനിക്കുന്നിലെ ഗണേശൻ–തങ്കമണി ദമ്പതികളുടെ മകനായ 23-കാരൻ അർജുൻ, മേയ് 27-ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വളക്കൈ പാലത്തിന് സമീപം അർജുൻ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിലിരിക്കെ മേയ് 31-ന് മസ്തിഷ്കമരണം സംഭവിച്ചു.
അർജുന്റെ മറ്റൊരു വൃക്ക, ഹൃദയം, കരൾ എന്നിവയും ദാനം ചെയ്തതോടെ കൊച്ചിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ ചികിത്സയിലായിരുന്ന മറ്റ് മൂന്ന് പേർക്ക് കൂടി പുതുജീവിതം ലഭിച്ചു.






