കോട്ടയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി–പമ്പാ സംസ്ഥാനപാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്.
അപകടത്തിൽ ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനിൽകുമാർ (47) എന്നിവർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ പ്രദേശവാസികൾ എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ എക്‌സ്‌റേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തീർഥാടകർ സഞ്ചരിക്കുന്ന ഈ പാതയിലെ പ്രധാന അപകടമേഖലയായ കരിങ്കല്ലുംമൂഴിയിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. മണ്ഡല-മകരവിളക്ക് കാലത്ത് മാത്രമാണ് അധികൃതരുടെ ശ്രദ്ധ ഇവിടെ കേന്ദ്രീകരിക്കപ്പെടുന്നതെന്നും മറ്റ് സമയങ്ങളിൽ നിയന്ത്രണങ്ങളോ സുരക്ഷാ നടപടികളോ ഇല്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അപകടസമയത്ത് പോലീസ് സ്ഥലത്തില്ലായിരുന്നുവെന്നും വിവരം ലഭിച്ചതിനെ തുടർന്ന് മാത്രമാണ് അവർ എത്തിയതെന്നും നാട്ടുകാർ അറിയിച്ചു.




