കൊച്ചി: അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ രാജേഷ് (36) ആണ് നാട്ടുകാരുടെ സഹായത്തോടെ പിടിയിലായത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അങ്കമാലി വിഐപി റോഡിന് സമീപമാണ് സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും, സംഭവം നടന്ന സമയത്ത് പെൺകുട്ടിയുടെ അമ്മ ജോലിക്കായി പുറത്തായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അമ്മയും കുട്ടിയും അനുജനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.






