കൊൽക്കത്ത: പാർട്ടി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സിഐഡി സംഘം മമത ബാനർജിയുടെ വസതിയിൽ പരിശോധന നടത്തി. ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ വസതിയിലായിരുന്നു പരിശോധന.
സിഐഡി ഉദ്യോഗസ്ഥർ എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മമതാ ബാനർജിയോ അഭിഷേക് ബാനര്‍ജിയോ സ്ഥലത്ത് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷമാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്.
ബംഗാളിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് സമർപ്പിച്ച കത്തിൽ എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമാണെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചാട്ടോപാധ്യയെ തെരഞ്ഞെടുത്തതായി അറിയിച്ച കത്തിലാണ് ഒപ്പുകൾ വ്യാജമായി ചേർത്തതെന്നാണ് ഒരു വിഭാഗം എംഎൽഎമാർ ആരോപിക്കുന്നത്.
മുൻ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്തീപന്‍ സാഹയും സ്പീക്കർക്ക് പരാതി നൽകിയതോടെയാണ് സിഐഡി അന്വേഷണം ആരംഭിച്ചത്. പിന്നീട് 59 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നു.
എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചത് ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിലായിരുന്നെന്ന് അഭിഷേക് ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മമതാ ബാനർജിയുടെ വസതി, അഭിഷേക് ബാനർജിയുടെ ഓഫീസ്, വസതി എന്നിവിടങ്ങളിലാണ് സിഐഡി സംഘം പരിശോധന നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ്.






