കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. നടി ലക്ഷ്മിപ്രിയക്കും വനിതാ എസ്‌ഐ രേഷ്മയ്ക്കുമെതിരെ അൻസിബ നൽകിയ പരാതിയിലാണ് പൊലീസിന്റെ കണ്ടെത്തൽ.
തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപിക്ക് റിപ്പോർട്ട് കൈമാറി.
വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും എസ്‌ഐ രേഷ്മയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ ആരോപണം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് അൻസിബയുടെയും ലക്ഷ്മിപ്രിയയുടെയും എസ്‌ഐ രേഷ്മയുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു.
അൻസിബയുടെ ഒരു സന്ദേശം തന്റെ ഫോണിലെത്തി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന പരാതിയായിരുന്നു ലക്ഷ്മിപ്രിയ നൽകിയിരുന്നത്. ഈ പരാതിയും ഗൗരവമുള്ളതല്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിലും അന്വേഷണം തുടരുകയാണ്. പരാതിയുമായി ബന്ധപ്പെട്ട് ടിനി ടോമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. കൂടാതെ, അൻസിബയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടി നീനാ കുറുപ്പിന്റെയും മൊഴി ശേഖരിക്കും.
വർഗീയ പരാമർശം, സൈബർ അധിക്ഷേപം, കുടുംബത്തെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എല്ലാ മൊഴികളും വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുകയുള്ളു. കൂടുതൽ താരങ്ങളുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.






