ഇടുക്കി: ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. സഹപാഠികളുടെ മുന്നിൽവെച്ച് ചൂരൽ കൊണ്ട് അടിച്ചെന്നും മുട്ടിൽ നിർത്തി കാലിൽ ചവിട്ടിയെന്നുമാണ് വിദ്യാർത്ഥിയുടെ ആരോപണം.
അധ്യാപകൻ അസഭ്യം പറഞ്ഞതായും കുട്ടി പറഞ്ഞു. മർദനത്തെ തുടർന്ന് ശരീരമാകെ വേദനയുണ്ടെന്നും നിരവധി തവണ ചൂരൽ കൊണ്ട് അടിച്ചതായും വിദ്യാർത്ഥി വ്യക്തമാക്കി. പരിക്കേറ്റ കുട്ടിയെ വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തന്റെ മകന് സംഭവിച്ചതുപോലുള്ള ദുരനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തും. അതേസമയം, പരാതിയിൽ അന്വേഷണം നടത്തുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.






