ചെന്നൈ: തമിഴ്നാട്ടിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് തമിഴക വെട്രി കഴകത്തിന് (ടി.വി.കെ.) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ടിവികെ നേതാവ് വിജയ് സർക്കാർ രൂപീകരണത്തിനായി ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. വൈകിട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച.
സർക്കാർ രൂപീകരണത്തിന് മാത്രമല്ല, ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ പ്രതിഫലനങ്ങൾക്ക് വഴിയൊരുങ്ങും. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി പിന്നിൽനിന്നുള്ള കുത്താണെന്ന് മുമ്പ് ഡിഎംകെ ആരോപിച്ചിരുന്നു.
ഭരണഘടനാ തത്വങ്ങളിൽ അധിഷ്ഠിതമായ മതനിരപേക്ഷവും പുരോഗമനപരവും ജനക്ഷേമപരവുമായ ഒരു സർക്കാരിനായാണ് തമിഴ്നാട്ടിലെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, ശക്തമായ ജനവിധി നൽകിയതെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ഈ ജനവിധിയെ ബഹുമാനിക്കുകയും നടപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്നത് തങ്ങളുടെ ഭരണഘടനാപരമായ കടമയാണെന്നും, അതിനാലാണ് ടിവികെയ്ക്ക് പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും പാർട്ടി വ്യക്തമാക്കി.
പരസ്പര ബഹുമാനം, അർഹമായ പങ്കാളിത്തം, ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഈ സഖ്യം സർക്കാർ രൂപീകരണത്തിനപ്പുറം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ, ലോക്സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകൾ എന്നിവയിലും തുടരുമെന്നും കോൺഗ്രസ് അറിയിച്ചു.
നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിജയ് മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് കത്തുനൽകിയിട്ടുണ്ട്. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയിച്ച വിജയ്, തിരുച്ചിയിലെ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും അറിയിച്ചു.
108 സീറ്റുകളുള്ള ടിവികെയുടെ അംഗബലം അതോടെ 107 ആയി ചുരുങ്ങും. 234 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിനായി 118 സീറ്റുകൾ ആവശ്യമാണ്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണയും ചെറുകക്ഷികളുടെ സഹായവും ലഭിച്ചാൽ ഭൂരിപക്ഷം നേടാമെന്നാണ് ടിവികെയുടെ പ്രതീക്ഷ.
ഭരണഘടനാ മൂല്യങ്ങൾ അംഗീകരിക്കാത്ത വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് വിധേയമായിരിക്കും തങ്ങളുടെ പിന്തുണയെന്നും കോൺഗ്രസ് വ്യക്തമാക്കി.




