കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ, നടനും ടിവികെ നേതാവുമായ വിജയ് കന്യാകുമാരിയിൽ പ്രചാരണത്തിനെത്തി. ചെന്നൈയിൽ നിന്ന് വിമാനത്തിലൂടെയും തൂത്തുക്കുടി വഴി റോഡിലൂടെയും എത്തിയ വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
ടിവികെ അധികാരത്തിലേറുമ്പോൾ സർക്കാർ പദ്ധതികളിൽ കൈക്കൂലി പൂർണമായി ഇല്ലാതാകും, എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങളിലെത്തുമെന്നും, സഹായങ്ങൾക്കായി അപേക്ഷിക്കേണ്ടതില്ലെന്നും. 10,000 പേർ നൽകിയ പരാതികൾക്ക് മറുപടി നൽകും, 10 ലക്ഷം പേർ ഒപ്പിട്ട പരാതികൾ നിയമസഭയിൽ ചർച്ച ചെയ്യപ്പെടും. ഒരു ദിവസം നിയമസഭ സമ്മേളനത്തിൽ മുഴുവനായി ജനങ്ങളുടെ പരാതികൾക്കായി മാറ്റിവെക്കും എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിനെ എ.ഐ. തലസ്ഥാനമാക്കുക, സേലം, തിരുച്ചി എന്നിവിടങ്ങളിൽ എഐ ഇന്നൊവേഷൻ സെന്ററുകൾ സ്ഥാപിക്കുക, ഒരു എഐ സർവകലാശാല നിർമ്മിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വിജയ് പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷാ അലവൻസ് 8,000 രൂപയിൽ നിന്ന് 20,000 രൂപയാക്കി ഉയർത്തും. ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്ത ബോട്ടുകൾ തിരികെ ലഭിക്കാത്തപോൾ ഉടമയ്ക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. ‘കടൽ തായ്’ ഭവന പദ്ധതിയിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്നും വിജയ് പ്രഖ്യാപിച്ചു. വിജയ് മുൻപും അഴിമതിയില്ലാത്ത സർക്കാർ സംവിധാനത്തിനുള്ള പ്രതിജ്ഞ പ്രഖ്യാപിച്ചതായി രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.




