കൊല്ലം: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ആരംഭിക്കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളം കോടികൾ തട്ടിയെടുത്ത ദമ്പതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ ഭാര്യ രശ്മി ബിജു എന്നിവരാണ് പിടിയിലായത്.
ഗൾഫ് രാജ്യങ്ങളിൽ വ്യാജ കമ്പനികൾ രൂപീകരിച്ച് സാധനങ്ങൾ വാങ്ങി പിന്നീട് അവ മറിച്ചുവിൽക്കി കമ്പനി പൂട്ടുന്നതായിരുന്നു ഇവരുടെ തട്ടിപ്പുരീതി. കൂടാതെ വിവാഹവാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായും കണ്ടെത്തി.
ഓസ്ട്രേലിയയിൽ ജോലി, സിറ്റിസൺഷിപ്പ് എന്നിവ വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയിൽ നിന്ന് 10.5 ലക്ഷം രൂപ വാങ്ങിയ കേസും ഇവർക്കെതിരെയുണ്ട്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ഇവർ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് എറണാകുളം മരടിൽ ഒളിവിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വാടകവീട്ടിൽ നിന്ന് പോലീസ് ഇരുവരെയും പിടികൂടി.
കോഴിക്കോട്, എറണാകുളം, കണ്ണൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ബിസിനസ് വാഗ്ദാനത്തിലും വിവാഹവാഗ്ദാനത്തിലും പണം തട്ടിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഖത്തറിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപയും, വിവാഹവാഗ്ദാനം നൽകി 85 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. ഖത്തർ ലോകകപ്പ് സമയത്ത് മെസ് തുടങ്ങാമെന്ന പേരിൽ 40 ലക്ഷം രൂപ തട്ടിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
ആർക്കെങ്കിലും പരാതി നൽകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞാൽ സ്വയം പരിക്കേൽപ്പിച്ച് പോലീസിൽ വ്യാജപരാതി നൽകുന്നതും ഇവരുടെ പതിവായിരുന്നുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. അറസ്റ്റിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരികയാണ്.




