ഭാരതപ്പുഴയും കുന്തിപ്പുഴയും അതിർത്തി പങ്കിടുന്ന പട്ടാമ്പി. പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പട്ടാമ്പി നിയമസഭാമണ്ഡലം. യുഡിഎഫിന് ഒറ്റക്കെട്ടായി നിന്നാൽ അനായാസം പിടിച്ചെടുക്കാവുന്ന ഒരു മണ്ഡലമാണ് പാലക്കാട് ജില്ലയുടെ അതിർത്തി മണ്ഡലമായ പട്ടാമ്പി. 1957 മുതല്‍ 2016 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ ഏഴ് തവണയും സിപിഎം സ്ഥാനാര്‍ഥികള്‍ രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അഞ്ചു തവണയും വിജയിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഇഎംഎസ് പട്ടാമ്പിയില്‍ നിന്ന് മൂന്ന് തവണ വിജയിച്ചു നിയമസഭയില്‍ എത്തി. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.ഇ. ഇസ്മായില്‍ മൂന്ന് തവണ പട്ടാമ്പിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001ല്‍ കെ.ഇ. ഇസ്മായിലിനെ തോല്‍പ്പിച്ചു മണ്ഡലം തിരിച്ചു പിടിച്ച കോണ്‍ഗ്രസിലെ സി.പി മുഹമ്മദ് 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി. മുഹമ്മദിനെ പരാജയപ്പെടുത്തി സിപിഐയുടെ യുവനേതാവായ മുഹമ്മദ് മുഹ്സിൻ മണ്ഡലം യുഡിഎഫിൽ നിന്ന് തിരിച്ചു പിടിച്ചു. 2021ലും അദ്ദേഹം തന്നെ വിജയം ആവർത്തിക്കുകയായിരുന്നു. ഒരു നഗരസഭയും ആറ് പഞ്ചായത്തുകളും ചേർന്നതാണ് പട്ടാമ്പി നിയോജക മണ്ഡലം. പട്ടാമ്പി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറെയും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ഈ മണ്ഡലത്തിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് എപ്പോഴൊക്കെ ഉണ്ടാവുന്നുണ്ടോ അന്നൊക്കെ ഈ സീറ്റ് എൽഡിഎഫ് കൊണ്ടുപോയിട്ടുമുണ്ട്. എന്നാൽ ഇപ്പോഴിതാ വീണ്ടും കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ സാഹചര്യം പട്ടാമ്പിയിൽ ഒരുങ്ങിയിരിക്കുകയാണ്. സിപിഐക്കുള്ളിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതാണ് യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിലേക്ക് വഴിവെച്ചത്.
സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടെ, പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തുള്ള വിമത വിഭാഗം സംഘടിപ്പിച്ച പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്തിരുന്നു. ‘സേവ് സിപിഐ പട്ടാമ്പി മണ്ഡലം’ എന്ന പേരിൽ പ്രവർത്തിക്കുന്ന വിമത വിഭാഗം സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവുമാണ് വി ടി ബൽറാം ഉദ്ഘാടനം ചെയ്‌തത്. ‘മത തീവ്രവാദ ഭീകരതയ്‌ക്കെതിരെ മാനവ സംഗമം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നേതാക്കളും പ്രവർത്തകരുമാണ് ‘സേവ് സിപിഐ’ എന്ന പേരിൽ ജില്ലയിൽ സമാന്തര സംഘടന രൂപീകരിച്ച് പ്രവർത്തിക്കുന്നത്.
സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനം നടക്കുന്ന ദിവസമാണ് സേവ് സിപിഐയുടെ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം, യോഗത്തിലേക്ക് ഒരു കൂട്ടം സിപിഐ നേതാക്കൾ കടന്നു എത്തുകയും സംഘർഷം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങളെ എല്ലാം ഏറെ ജാഗ്രതയോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ നിന്നും യുവതുർക്കിയായ റിയാസ് മുക്കോളിയെ ആയിരുന്നു സ്ഥാനാർത്ഥിയായി പാർട്ടി അവതരിപ്പിച്ചിരുന്നത്. മണ്ഡലത്തിൽ വേണ്ടത്ര ബന്ധങ്ങൾ ഇല്ലാതിരുന്നത് റിയാസിന്റെ പരാജയത്തിന് ആക്കം കൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഉള്ള മറ്റൊരാളെയാണ് പാർട്ടി നേതൃത്വം നിലവിൽ ആലോചിക്കുന്നത്. പട്ടാമ്പിയിലും പാലക്കാട് ജില്ലയിലും അത്തരത്തിൽ എല്ലാവരും അറിയുന്ന സ്വീകാര്യനായ നേതാവ് ഇല്ലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് എത്തിയാൽ ഇവിടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷൗക്കത്തിന് മത്സരിക്കാനായി പട്ടാമ്പി അടക്കമുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലീം ലീഗിന് സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് ഷൗക്കത്ത് കരുതിയിരുന്നു. അതുകൊണ്ട് മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല. ആര്യാടൻ ഷൗക്കത്തിനോടുള്ള ലീഗിന്റെ പ്രശ്നങ്ങൾ ഏറെക്കുറെ തീർന്ന മട്ടാണ്. മാത്രവുമല്ല പട്ടാമ്പി മണ്ഡലത്തിൽ ആഴത്തിലുള്ള സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്. അതിനൊപ്പം കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടി കൃത്യമായി ചലിച്ചാൽ ആര്യാടൻ ഷൗക്കത്തിന് എളുപ്പത്തിൽ വിജയിക്കുവാൻ കഴിയും.




