കൊച്ചി: കള്ളപ്പണക്കേസുകളിൽ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ. കൂടാതെ രാജ്യത്തെ വിവിധ കോടതികളിലായി 1739 കുറ്റപത്രങ്ങളും സമർപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഇ ഡി കേസുകളുടെ എണ്ണം വർധിച്ചു. ഇ ഡിയുടെ വാർഷിക റിപ്പോർട്ട് അവലോകനത്തിൽ കഴിഞ്ഞവർഷം മാത്രം 30,000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി പരാമർശിക്കുന്നുണ്ട്. കണ്ടുകെട്ടലുകളിൽ ഒരുവർഷത്തിനിടെ 141 ശതമാനത്തിന്റെ വർധനയുണ്ടായി. അതേസമയം, അറസ്റ്റുകളിൽ 21 ശതമാനത്തിന്റെ കുറവുണ്ടായി. 2024-25 സാമ്പത്തികവർഷം 30 കേസിലായി കണ്ടുകെട്ടിയ 15,261 കോടി രൂപയുടെ സ്വത്ത് ഇരകൾക്ക് തിരിച്ചുനൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
1956 മേയ് ഒന്നിനാണ് അന്വേഷണ ഏജൻസി എന്നനിലയിൽ ഇഡി നിലവിൽ വരുന്നത്. ആദ്യകാലങ്ങളിൽ വിദേശനാണ്യനിയന്ത്രണ ചട്ടത്തിന്റെ (ഫെറ) ലംഘനംമാത്രം അന്വേഷിക്കാൻ ചുമതലയുള്ള ഏജൻസിയായിരുന്നു. ഫെറ പിന്നീട് വിദേശനാണ്യ വിനിമയ ചട്ടമായി (ഫെമ). എന്നാൽ, 2002-ൽ കള്ളപ്പണംവെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) വന്നതോടെ ഇഡിയുടെ അധികാരങ്ങൾ വിശാലമായി. 2005 മുതൽ ഈ നിയമം നടപ്പാക്കിത്തുടങ്ങിയതോടെയാണ് ഇഡി കേസുകൾ വർധിച്ചത്. ആദ്യഘട്ടത്തിൽ കള്ളപ്പണ ഇടപാടുകളിൽ തന്നെ മയക്കുമരുന്നുബന്ധമുള്ള കേസുകളായിരുന്നു രജിസ്റ്റർചെയ്തിരുന്നവയിലേറെയും. അതിൽത്തന്നെ 30 ലക്ഷം രൂപയെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിലേ ഇഡിക്ക് കേസെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2012-ൽ പിഎംഎൽഎ നിയമം ഭേദഗതിചെയ്തതോടെയാണ് ഈ പരിധി ഇല്ലാതായത്. ഇക്കാരണങ്ങളാൽ 2014 മാർച്ചുവരെ 1883 കേസ് മാത്രമായിരുന്നു രജിസ്റ്റർചെയ്തത്.
എന്നാൽ, 2014 ഏപ്രിൽമുതൽ 2024 മാർച്ചുവരെ ഇഡി കേസുകൾ കുത്തനെയുയർന്നു. ഈ കാലയളവിൽ 5113 കേസിലാണ് അന്വേഷണം നടന്നത്. ഇഡിക്ക് കേസുകൾ രജിസ്റ്റർചെയ്യാൻ കുറ്റപത്രംവേണമെന്ന നിബന്ധന ഒഴിവാക്കിയതും കേസുകൾ കൂടാൻ കാരണമായി. ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർചെയ്താൽ ഇഡിക്ക് കേസെടുക്കാമെന്ന സ്ഥിതിവന്നു. പത്തുവർഷത്തിനിടെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ രാഷ്ട്രീയനേതാക്കളുടെപേരിൽ 193 കേസ് ഇഡി രജിസ്റ്റർചെയ്തതായി രണ്ടുമാസംമുൻപ് രാജ്യസഭയിൽ പരാമർശിക്കപ്പെട്ടിരുന്നു.




