ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും സിപിഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജന്മി-കുടിയാൻ ബന്ധത്തിൽ നിന്നും അവർ മോചിതരാകണം. ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ സി പി ഐ തുടർന്നാൽ അണികൾ ഒന്നൊന്നായി മുടിനാരുകൾ പോലെ കൊഴിഞ്ഞു പോകും. ‘നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു ലോകം, എന്ന പഴയ മുദ്രാവാക്യം സി പി ഐക്കാർക്ക് അന്തസ്സോടെ മുഴക്കാം എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
മുഖ്യകക്ഷി ആയിരുന്നപ്പോഴും തങ്ങൾക്ക് അവകാശപ്പെട്ട മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസാണ് സിപിഐ നേതാക്കളായ സി.അച്ചുതമേനോൻ, പി.കെ വാസുദേവൻ നായർ എന്നിവർക്ക് നൽകിയത്. എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ് എന്നിവർക്കും മന്ത്രിസഭയിൽ പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. പത്തുവർഷത്തെ ഈ സുവർണ്ണകാലം അയവിറക്കാനേ ഇപ്പോൾ സിപിഐയ്ക്ക് കഴിയുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അച്ചുതമേനോനെ മികച്ച മുഖ്യമന്ത്രിയായി കോൺഗ്രസുകാർ ഇപ്പോഴും വാഴ്ത്തുമ്പോൾ അദ്ദേഹത്തിൻ്റെ പേരു പോലും ഉച്ചരിക്കാൻ സിപിഎം മുഖ്യമന്ത്രിയും പാർട്ടി ദേശീയ സെക്രട്ടറിയും തയ്യാറല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


