തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് കടുത്ത നിലപാടുമായി സിപിഐ. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാതെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐയുടെ ആവശ്യം. പദവി ലഭിക്കാത്ത പക്ഷം വിഷമകരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന സൂചനയും പാർട്ടി നേതൃത്വം നൽകുന്നുണ്ട്.
പ്രതിപക്ഷ ഉപനേതാവായി സിപിഐ നേതാവ് കെ. രാജനെ നിയമിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ ചർച്ചകൾ മുതൽ സിപിഐ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും സിപിഎം ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
എൽഡിഎഫിൽ സിപിഎമ്മിന് 26 എംഎൽഎമാരും സിപിഐയ്ക്ക് 8 എംഎൽഎമാരും ആർജെഡിക്ക് ഒരു എംഎൽഎയുമാണ് ഉള്ളത്. സമീപകാലത്തെ ഏറ്റവും ചെറിയ പ്രതിപക്ഷ നിരയായ സാഹചര്യത്തിൽ സിപിഐയ്ക്ക് മാന്യമായ പ്രാതിനിധ്യം നൽകണമെന്നാണ് പാർട്ടിയുടെ വാദം.
അതേസമയം, ഇത്തരമൊരു ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. വിഷയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ഉന്നയിച്ചതിനെ എൽഡിഎഫ് കൺവീനർ നേരത്തെ തള്ളിയിരുന്നു. പിന്നീട് സിപിഎം നേതൃത്വയോഗങ്ങളിലും വിഷയം ചർച്ചയായിട്ടില്ലെന്നാണ് വിവരം.
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത കാര്യത്തിൽ പോലും സിപിഐയുമായി മുൻകൂർ ചർച്ച നടത്തിയിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഇതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നിട്ടില്ല. നന്ദിപ്രമേയ ചർച്ചയ്ക്ക് മുമ്പ് യോഗം ചേരേണ്ടതുണ്ടെങ്കിലും ഉപനേതൃപദവി വിഷയത്തിൽ തീരുമാനം ഉണ്ടായ ശേഷമേ അത് നടക്കാവൂ എന്ന നിലപാടിലാണ് സിപിഐ.
പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിൽ സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ തന്നെ പ്രകടമായിരുന്നു. കനത്ത തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പുതിയ പദവി ആവശ്യങ്ങൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നാണ് സൂചന. ഇതോടെ എൽഡിഎഫിനുള്ളിലെ ഭിന്നത വീണ്ടും ചർച്ചയാകുകയാണ്.






