തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് വിശദമായ പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ നടക്കും. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി തിരിച്ചറിയാനായില്ലെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എസ്ഐആറിന് ശേഷം രൂപപ്പെട്ട ഐക്യം ഇടത് വിരുദ്ധ തരംഗമായി മാറിയതായും നിരീക്ഷണം. ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ മണ്ഡലങ്ങളിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടത്.
കണ്ണൂരിലെ പരാജയത്തിന് ഉൾപാർട്ടി പ്രശ്നങ്ങളും കാരണമായിരിക്കാമെന്നാണ് നിഗമനം. പാർട്ടി കോട്ടകളിലെ തോൽവി പ്രത്യേകം പരിശോധിക്കാനും നേതൃത്വത്തിന്റെ നയപരമായ പാളിച്ചകൾ വിലയിരുത്താനും തീരുമാനമായി. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഏറ്റെടുക്കാത്ത പക്ഷം കെ എൻ ബാലഗോപാൽക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചിരുന്നു. കണ്ണൂരിലെ വസതിയിൽ നിന്ന് പ്രത്യേക ദൂതൻ മുഖേന രാജിക്കത്ത് രാജ്ഭവനിൽ എത്തിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ച ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് ശേഷം മുഖ്യമന്ത്രി ഇതുവരെ പൊതുജനങ്ങൾക്കുമുന്നിൽ എത്തിയിട്ടില്ലെന്നും മാധ്യമങ്ങളുമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.




