കോട്ടയം: ക്വാറം തികയാത്തതിനാൽ പാലാ നഗരസഭാ കൗൺസിൽ യോഗം തുടർച്ചയായ മൂന്നാം ദിവസവും നടക്കാതെ പിരിഞ്ഞു. ജൂലൈ 21-ന് അവതരിപ്പിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി നഗരസഭയിലെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ ശക്തമായിരിക്കുകയാണ്.
ഭരണമുന്നണിയായ യു.ഡി.എഫിലെ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് വിമതയായി വിജയിച്ച ഉപാധ്യക്ഷ മായാ രാഹുലും 12 ഇടതുപക്ഷ അംഗങ്ങളുമാണ് പ്രധാനമായും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതേസമയം, വിട്ടുനിൽക്കുന്ന കോൺഗ്രസ് അംഗങ്ങളിലൊരാളായ സെബാസ്റ്റ്യൻ പനയ്ക്കൽ വെള്ളിയാഴ്ച നഗരസഭാ ഹാളിലെത്തിയത് ശ്രദ്ധേയമായി.
നഗരസഭാധ്യക്ഷയ്ക്കെതിരേ കോൺഗ്രസ് അംഗങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതോടെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് അംഗങ്ങളുടെയും സ്വതന്ത്ര അംഗമായ മായാ രാഹുലിന്റെയും നിലപാടാകും നിർണായകം. നിലവിലെ യു.ഡി.എഫ് അംഗങ്ങളിൽ രണ്ടുപേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ അധ്യക്ഷയ്ക്ക് സ്ഥാനം ഒഴിയേണ്ടിവരും. എന്നാൽ, അധ്യക്ഷയോട് അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസ് അംഗങ്ങൾ ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
പാർട്ടി തീരുമാനത്തിനൊപ്പമായിരിക്കും അംഗങ്ങൾ നിലകൊള്ളുകയെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി. അതേസമയം, ജില്ലാ നേതൃത്വം ഇതുവരെ അംഗങ്ങളുമായി അനുരഞ്ജന ചർച്ചകൾ ആരംഭിച്ചിട്ടില്ല. ഇടതുപക്ഷത്തിനൊപ്പം വോട്ടുചെയ്യുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങളിൽ ഭൂരിഭാഗവും എതിർപ്പ് പ്രകടിപ്പിക്കുന്നതായും സൂചനകളുണ്ട്.
കൗൺസിൽ യോഗം ചേരാൻ ക്വാറം തികയാതിരുന്നത് അധ്യക്ഷയ്ക്കെതിരായ ശക്തമായ പ്രതിഷേധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായുള്ള ‘ട്രയൽ റൺ’ വിജയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു. നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ക്വാറം ഇല്ലാത്തതിനാൽ കൗൺസിൽ യോഗം പിരിച്ചുവിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.




