ചെന്നൈ: തമിഴ്‌നാട്ടിലെ വാർത്താ ചാനലായ പുതിയ തലമുറൈക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം. സർക്കാരിന്റെ ഔദ്യോഗിക കേബിൾ സേവനമായ തമിഴ്‌നാട് അരശ് കേബിൾ ടിവിയിൽ നിന്ന് ചാനലിനെ നീക്കം ചെയ്തു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് നടപടി എടുത്തതെന്നാണ് ചാനൽ അധികൃതരുടെ ആരോപണം.
തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളെയും ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്ന് മുഖ്യമന്ത്രി വിജയ് നടത്തുന്ന യാത്രകൾ പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് ചാനൽ അടുത്തിടെ വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിനെ കേബിൾ നെറ്റ്‌വർക്കിൽ നിന്ന് ഒഴിവാക്കിയത്.
ഡൽഹി സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാതിരുന്നതും ചാനൽ വിമർശിച്ചിരുന്നു. ഡൽഹിയിലെ സന്ദർശനങ്ങൾക്ക് ശേഷം മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്. എന്നാൽ വിജയ് മാധ്യമങ്ങളെ കാണാതെയാണ് മടങ്ങിയതെന്ന് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് ചാനൽ അധികൃതരും വിവിധ മാധ്യമ സംഘടനകളും രംഗത്തെത്തി. ചാനലിനെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ചാനൽ പുനഃസ്ഥാപിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നൈ പ്രസ് ക്ലബ് അറിയിച്ചു.






