വർഷങ്ങളായി ചർച്ചയായിരുന്ന പ്ലാസ്റ്റിക് കറൻസി പദ്ധതിയെ വീണ്ടും പരിഗണിച്ച് റിസർവ് ബാങ്ക്. കൂടുതൽ കാലം ഉപയോഗിക്കാനാകുന്ന പോളിമർ നോട്ടുകൾ പുറത്തിറക്കാനുള്ള സാധ്യതയാണ് ആർബിഐ പരിശോധിക്കുന്നത്. നോട്ടുകളുടെ ആയുസ് വർധിപ്പിക്കാനും അച്ചടി ചെലവ് കുറയ്ക്കാനുമാണ് നീക്കം.
ഡിജിറ്റൽ പേയ്മെന്റുകൾ വ്യാപകമായിട്ടും രാജ്യത്തെ വിനിമയത്തിലുള്ള കറൻസിയുടെ അളവ് സർവകാല റെക്കോഡിലെത്തിയ സാഹചര്യത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് നോട്ടുകൾ വിതരണം ചെയ്യാനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ എടിഎമ്മുകൾ ഇത്തരം നോട്ടുകൾ തിരിച്ചറിയാനും വിതരണം ചെയ്യാനും സജ്ജമാണെന്നും ആർബിഐ വൃത്തങ്ങൾ അറിയിച്ചു.
അച്ചടി ചെലവിൽ വൻ വർധന
2023-24 സാമ്പത്തിക വർഷത്തിൽ ബാങ്ക് നോട്ടുകൾ അച്ചടിക്കാൻ ₹5,101.4 കോടി ചെലവഴിച്ചപ്പോൾ, 2024-25ൽ ഇത് ₹6,372.8 കോടിയായി ഉയർന്നു. ഏകദേശം 24.9 ശതമാനത്തിന്റെ വർധനവാണിത്. ബാങ്ക് നോട്ടുകൾ അച്ചടിക്കാനുള്ള ആവശ്യകത കൂടിയതാണ് പ്രധാന കാരണം.
മേയ് 15-നുള്ള കണക്കുപ്രകാരം രാജ്യത്തെ വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം ₹42.86 ലക്ഷം കോടിയായി. മുൻവർഷത്തേക്കാൾ 11.5 ശതമാനം കൂടുതലാണിത്.
പോളിമർ നോട്ടുകളുടെ നേട്ടങ്ങൾ
കേടായ നോട്ടുകൾ നശിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ പോളിമർ നോട്ടുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 2024-25 സാമ്പത്തിക വർഷത്തിൽ 2380 കോടി കേടായ നോട്ടുകളാണ് നശിപ്പിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 12.3 ശതമാനം കൂടുതലാണ്.
കൂടുതൽ കേടാകുന്നത് ₹500 നോട്ടുകളാണെന്നും തുടർന്ന് ₹100 നോട്ടുകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ₹10, ₹20 നോട്ടുകൾക്ക് ആവശ്യകത കൂടുതലുണ്ടെങ്കിലും ആകെ വിനിമയ മൂല്യത്തിൽ അവയുടെ പങ്ക് വളരെ കുറവാണ്. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ആർബിഐ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല.
2012ലെ പദ്ധതി വീണ്ടും ചർച്ചയിൽ
2012ൽ യുപിഎ സർക്കാർ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക വെല്ലുവിളികളെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സാങ്കേതികവിദ്യ പുരോഗമിച്ചതോടെ എടിഎമ്മുകൾക്ക് ഇത്തരം നോട്ടുകൾ കൈകാര്യം ചെയ്യുക എളുപ്പമായതും പദ്ധതി വീണ്ടും പരിഗണിക്കാൻ കാരണമായി.
നിലവിൽ അറുപതിലധികം രാജ്യങ്ങൾ പോളിമർ നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. 1988ൽ ഓസ്ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കിയത്. സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്. അതേസമയം അമേരിക്കൻ ഡോളർ നോട്ടുകൾ ഇപ്പോഴും കോട്ടൺ-ലിനൻ മിശ്രിതം ഉപയോഗിച്ചാണ് നിർമിക്കുന്നത്.






