കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് 28-ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചു. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളത്തിൽ ഇനി ക്യാംപസ് മരണങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപകരെ പ്രതിചേർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് സംഘടനകളുടെ ആരോപണം. കോളജ് മാനേജ്മെന്റിനെയും അധ്യാപകരെയും രക്ഷിക്കാനായി കേസിനെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും ഭാരവാഹികൾ പറഞ്ഞു.
അതേസമയം, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകരിൽ ഡോ. കെ.ടി. സംഗീത നമ്പ്യാറിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ നിതിൻ രാജിന്റെ പിതാവ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സംഗീതയും ഡോ. എം.കെ. റാമും ഉൾപ്പെടെയുള്ളവർക്ക് എതിരെ വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മകൻ ആത്മഹത്യ ചെയ്തതല്ലെന്നും സംഭവത്തിൽ ഗുരുതര ദുരൂഹതകളുണ്ടെന്നും പിതാവ് പറഞ്ഞു. സംഭവസ്ഥലത്ത് പോയി പരിശോധിച്ചപ്പോൾ ലഭിച്ച സാഹചര്യങ്ങൾ സംശയാസ്പദമാണെന്നും ഉയരത്തിൽ നിന്ന് വീണാൽ ഉണ്ടാകുന്ന പരുക്കുകൾ പോലെയൊന്നും ശരീരത്തിൽ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു.




