തൃശ്ശൂർ: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവനെതിരെ പൊലീസ് അന്വേഷണം ശക്തമാക്കി. പെരാമംഗലം പൊലീസ് കേസെടുത്തതിന് പിന്നാലെ, ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നതിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിനെ തുടർന്ന് കൊലവിളി പ്രസംഗം, കലാപാഹ്വാനം, വിദ്വേഷ പ്രചാരം എന്നീ വകുപ്പുകൾ പ്രകാരം പ്രിന്റു മഹാദേവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചർച്ചയ്ക്കിടെ “രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും” എന്ന പരാമർശമാണ് വിവാദത്തിനിടയായത്.
സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രിന്റു മഹാദേവിനെതിരെ നടപടിയാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് അയച്ചു. “പ്രത്യയശാസ്ത്ര പോരാട്ടത്തിൽ പരാജയപ്പെട്ടപ്പോൾ ഭീഷണികളിലേക്ക് മാറിയതാണ്” എന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചു.
പ്രിന്റു മഹാദേവിന്റെ പങ്കാളിത്തമുള്ള ചാനൽ ചര്‍ച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കരുതെന്ന് കെപിസിസി മാധ്യമ വിഭാഗം നിർദേശം നൽകി. അതേസമയം, പ്രിന്റുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറിക്കാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.






