തിരുവനന്തപുരം: നിപക്കു പിന്നാലെ കോളറയിലും അടിമുടി ആശയക്കുഴപ്പം. പാലക്കാട് രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രിയും തിരുത്തി ഡി.എം.ഒയും. പിന്നീട് കോളറ സംശയം മാത്രമാണെന്ന് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് ഓഫിസും രംഗത്തെത്തി.
പാലക്കാട് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടാണ് പറഞ്ഞത്. തൊട്ടു പിന്നാലെ പാലക്കാട് ഡി.എം.ഒ അത് തിരുത്തി കോളറ സ്ഥിരീകരിച്ചിട്ടില്ലെന്ന് അറിയിച്ചു. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേർക്ക് കോളറ സംശയിച്ചിരുന്നതായി വാർത്തകളും വന്നിരുന്നു. നിലവിൽ ഈ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി.
ഒടുവിൽ മന്ത്രിയുടെ പ്രസ്താവന തിരുത്താതെ, ഡി.എം.ഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഓഫിസ് മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. നിപ രോഗബാധയുടെ കാര്യത്തിലും ഇത്തരം ആശയക്കുഴപ്പം ഉയർന്നിരുന്നു.






