കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. മാർച്ചിനെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. തുടർന്ന് പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ കോളജ് ക്യാംപസിലേക്ക് കയറി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു.
പ്രവർത്തകർ കോളജിന്റെ ജനൽ ചില്ലുകൾ തകർത്തു. സംഘർഷത്തിനിടെ പരുക്കേറ്റ ചക്കരക്കൽ സിപിഒ എം.വി. സനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മാർച്ചിനെ നേരിടാൻ കോളജ് പരിസരത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവളളി മാർച്ച് ഉദ്ഘാടനം ചെയ്തു. നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും, ബന്ധപ്പെട്ട അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.






