ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഡിസിസി അംഗമായി നാമനിർദേശം ചെയ്ത നടപടി ന്യായീകരിച്ച് കോൺഗ്രസ്. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു കേസിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികളാണെന്നും അതുകൊണ്ടാണ് നിഖിൽ പൈലിയെ DCCയിലേക്ക് പരിഗണിച്ചതെന്നും പറഞ്ഞു. കൂടാതെ, ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച നിഖിൽ പൈലിയുൾപ്പെടെ അഞ്ചുപേരെയാണ് ഇടുക്കി DCCയിലേക്ക് നാമനിർദേശം ചെയ്തത്. മജോ കാരിമുട്ടം, ജോയ് വടക്കേടം, വർക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഇതിനിടെ, കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് രാജേദ്രൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. “ഇത്രയും നീചമായ പ്രവർത്തി നടക്കുമെന്ന് കരുതിയില്ല. കൊലയാളികൾ പൊതുസമൂഹത്തിൽ സ്വതന്ത്രമായി നടക്കുകയാണ്,” എന്ന് അദ്ദേഹം വികാരാധീനനായി പ്രതികരിച്ചു. കേസിന്റെ വിചാരണ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.






