പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി എത്തിയതിനെ ജാതി പ്രിവിലേജുമായി ബന്ധപ്പെടുത്തി വിമർശിച്ച് ദിനു വെയിൽ. സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതും രമേഷ് പിഷാരടിക്ക് ലഭിച്ചതും ജാതി പ്രിവിലേജാണെന്ന് ദിനു വെയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. അതേസമയം, വൈക്കത്ത് തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് സണ്ണി എം കപിക്കാട് പ്രതികരിച്ചു. തന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സംഘ്പരിവാർ ശക്തികൾ വലിയ രീതിയിലുള്ള എതിർപ്പുമായി രംഗത്തെത്തിയിരുന്നതായും, അവരെ മറികടന്ന് മുന്നോട്ടുപോകാൻ കോൺഗ്രസിന് സാധിക്കാത്തതാകാം തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംസാരിച്ചത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലാണെന്നും, സജീവ പരിഗണനയിലുണ്ടായിരുന്ന പേര് അവസാന നിമിഷം വെട്ടിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും സണ്ണി എം കപിക്കാട് കൂട്ടിച്ചേർത്തു. എല്ലാ നേതാക്കളെയും കണ്ട് നേടിയെടുക്കേണ്ട ഒന്നല്ല സ്ഥാനാർത്ഥിത്വം എന്ന് താൻ വിശ്വസിക്കുന്നുവെന്നും സീറ്റ് നിഷേധിച്ചതിലെ രാഷ്ട്രീയം സമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.






