ബെംഗളൂരു: കർണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരുവിലെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം 14 മന്ത്രിമാരും സത്യവാചകം ചൊല്ലും.
സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഡി.കെ. ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുമ്പോൾ മുതിർന്ന നേതാക്കളുടെ അനുഭവവും മാർഗനിർദേശവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിസഭയുടെ ഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് മന്ത്രിമാരുടെ സാധ്യതാപട്ടിക പുറത്തുവന്നത്. ഡൽഹിയിലെ കോൺഗ്രസ് ഹൈക്കമാൻഡാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. പ്രാദേശികവും സാമുദായികവുമായ പരിഗണനകൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ജി. പരമേശ്വരയെ തിരഞ്ഞെടുത്തതായാണ് റിപ്പോർട്ടുകൾ. യതീന്ദ്ര സിദ്ധരാമയ്യ, പ്രിയങ്ക് ഖാർഗെ, കെ.ജെ. ജോർജ്, സതീഷ് ജാർക്കിഹോളി, ശിവരാജ് തംഗദാഗി, യു.ടി. ഖാദർ, രാമലിംഗ റെഡ്ഡി, ഈശ്വർ ഖണ്ഡ്രെ, കൃഷ്ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, പ്രകാശ് പാട്ടീൽ, എം.ബി. പാട്ടീൽ, കെ.എച്ച്. മുനിയപ്പ എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ ചെറിയ മന്ത്രിസഭയാകും രൂപീകരിക്കുക. ഈ മാസം അവസാനം ലെജിസ്ലേറ്റീവ് കൗൺസിൽ, രാജ്യസഭ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷം രണ്ടാംഘട്ട മന്ത്രിസഭാ വികസനം ഉണ്ടാകാൻ സാധ്യതയുണ്ട്. മുതിർന്ന നേതാക്കളായ ജി. പരമേശ്വര, കെ.ജെ. ജോർജ്, രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി തുടങ്ങിയവരുടെ സാന്നിധ്യം പുതിയ സർക്കാരിന് കരുത്താകുമെന്നാണ് വിലയിരുത്തൽ. യുവ നേതാക്കളായ പ്രിയങ്ക് ഖാർഗെയും യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിൽ ഉൾപ്പെടുന്നത് കോൺഗ്രസിന്റെ ഭാവി നേതൃത്വത്തിനും പ്രാധാന്യമേകും.
സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രി പദത്തിലെത്തുന്ന ഡി.കെ. ശിവകുമാർ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, യുവാക്കൾക്ക് തൊഴിൽ ഉറപ്പ് തുടങ്ങിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഏകദേശം രണ്ട് വർഷക്കാലം അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നാണ് സൂചന.






