തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ ആൽജോ മരിച്ച സംഭവത്തിൽ കോടാലി കടമ്പോട് പ്രദേശം ദുഃഖത്തിലാണ്. അച്ഛൻ സിൽജോയും അമ്മ ജോൺസിയും കൂടെ നിലത്തുറങ്ങിക്കിടന്ന കുട്ടികളെയാണ് പാമ്പുകടിച്ചത്.
കോടശ്ശേരി മലയോട് ചേർന്നുള്ള മലയോര ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്. വീടിന് സമീപം ഏകദേശം 200–250 മീറ്റർ ദൂരത്തിൽ മല പ്രദേശമുണ്ട്. പാമ്പുകളുടെ സാന്നിധ്യം പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുൻപ് നിർമിച്ച, അടച്ചുറപ്പുള്ള വീടായിരുന്നുവെന്നും കുടുംബം വൃത്തിയായി സൂക്ഷിച്ചിരുന്നുവെന്നും അവർ പറയുന്നു.
ശനിയാഴ്ച രാത്രി ഒരു ബന്ധുവിന്റെ പൗരോഹിത്യ ജൂബിലിയിൽ പങ്കെടുത്ത ശേഷം രാത്രി ഒൻപതോടെ കുടുംബം വീട്ടിലെത്തിയിരുന്നു. തുടർന്ന് ജ്യൂസ് കഴിച്ച് ഉറങ്ങാൻ കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവരും വയറുവേദന അനുഭവപ്പെട്ടതായി പറഞ്ഞു. ആദ്യം ദഹനപ്രശ്നമാണെന്ന് കരുതി ചൂടുവെള്ളവും ഇഞ്ചിനീരും നൽകി. പിന്നീട് അമ്മയോടൊപ്പം കിടപ്പുമുറിയിലേക്ക് മാറ്റി കിടത്തി.
പുലർച്ചെ അഞ്ചരയോടെ രണ്ടുപേരും അതീവ അവശനിലയിലായതായി ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ബൈക്കിൽ കോടാലിയിലെത്തിച്ച് തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ അനോഷ് (10) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാണെന്ന സംശയത്തിൽ ചികിത്സ നടത്തിയിരുന്നെങ്കിലും പിന്നീട് പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ “വെള്ളിക്കെട്ടൻ” (ശംഖുവരയൻ) ഇനത്തിലുള്ള പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ആൽജോയുടെ കൈത്തണ്ടയിലും അനോഷിന്റെ കാലിലും കടിയേറ്റ പാടുകൾ കണ്ടെത്തിയതായും പറയുന്നു.
ആൽജോ കടമ്പോട് എ.എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംസ്‌കാരം തിങ്കളാഴ്ച കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.




