തിരുവനന്തപുരം: ആറ്റുകാൽ മരുതൂർകടവിൽ വൃദ്ധമാതാവിനെ മർദിച്ച സംഭവത്തിൽ ഫോർട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ മധുവിനെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തതായും കുടുംബവീട്ടിൽ നിന്ന് ഇയാളെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
73-കാരിയായ സരസ്വതി അമ്മയ്ക്കാണ് മകന്റെ മർദനത്തിൽ പരിക്കേറ്റത്. ചുണ്ട് പൊട്ടിയതിനെ തുടർന്ന് എട്ട് സ്റ്റിച്ചുകൾ ഇടേണ്ടിവന്നു. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. തുടർചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി.
സരസ്വതി അമ്മയുടെ പേരിലുള്ള വസ്തു പണയംവച്ച് മകൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തതായും, ആ വായ്പ വീട്ടുജോലിക്ക് പോയി താനാണ് തിരിച്ചടക്കുന്നതെന്നും അവർ പറഞ്ഞു. തുടർന്ന് തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും അവർ ആരോപിച്ചു.
മധുവിന്റെ ഭാര്യ ആതിരയും തന്നെ മർദിച്ചുവെന്നാണ് സരസ്വതി അമ്മയുടെ പരാതി. ചുണ്ട് പൊട്ടിച്ചത് മരുമകളാണെന്നും ചൊവ്വാഴ്ച വീട്ടിലെത്തി പ്രശ്നങ്ങൾ സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും അവർ പറഞ്ഞു. വീട് ഒഴിയണമെന്ന് ഫോർട്ട് പൊലീസ് നൽകിയ മുന്നറിയിപ്പ് മധു പാലിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




