മഹാരാഷ്ട്ര: പുണെയിൽ മായം കലർന്ന മാമ്പഴ പൾപ്പ് വൻതോതിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിൽ ഏകദേശം 3,800 കിലോ പൾപ്പാണ് പിടിച്ചെടുത്തത്. അംഗീകാരമില്ലാത്ത ഫുഡ് കളറുകൾ ചേർത്താണ് ഇത് നിർമിച്ചതെന്ന് അധികൃതർ അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്നാണ് എഫ്ഡിഎ സംഘം മാവൽ താലൂക്കിലെ ഊർസെ ഗ്രാമത്തിലെ നിർമാണ യൂണിറ്റിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിറങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് മാമ്പഴ പൾപ്പ് നിർമിക്കുന്നതായി കണ്ടെത്തി.
ലാബ് പരിശോധനയ്ക്കായി മാമ്പഴ പൾപ്പ്, പച്ചമാങ്ങ, പഞ്ചസാര, പാൽ, മഞ്ഞ നിറത്തിലുള്ള ദ്രാവകം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചു. ഇവിടെ നിന്ന് 3,282 കിലോ പൾപ്പ് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ഇതിന് ഏകദേശം 1.61 ലക്ഷം രൂപ വിലമതിക്കും.
തുടർന്ന് ഖേഡ് താലൂക്കിലും നടത്തിയ പരിശോധനയിൽ 558 കിലോ പൾപ്പ് കൂടി പിടിച്ചെടുത്തു. ഇതോടെ രണ്ട് ഇടങ്ങളിൽ നിന്നായി 3,800 കിലോ മായം കലർന്ന പൾപ്പാണ് പിടിച്ചെടുത്തത്. മൊത്തം മൂല്യം ഏകദേശം രണ്ട് ലക്ഷം രൂപയാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും എഫ്ഡിഎ മുന്നറിയിപ്പ് നൽകി. അസിസ്റ്റന്റ് കമ്മീഷണർ എൻ.ആർ. സർക്കാട്ടെയും കമ്മീഷണർ ശ്രീധർ ദുബെ പാട്ടീലിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.




