മുംബൈ: ഐപിഎല്ലില്‍ ഇന്ന് സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പതിവ് തെറ്റിച്ച് ഇത്തവണ ജയിച്ച് തുടങ്ങിയെങ്കിലും തുടർ പരാജയങ്ങളിലാണ് മുംബൈ. മറുഭാഗത്തു ഒരു മത്സരത്തിൽ പോലും പരാജയം ഏറ്റുവാങ്ങാതെ പൊരുതി വന്ന പഞ്ചാബും. ആകെ പ്രതിസന്ധിയിലാണ് ഇത്തവണ മുംബൈ. പവര്‍പ്ലേയില്‍ കഷ്ട്ടപ്പെടുന്ന ഓപ്പണര്‍മാര്‍, സ്ഥിരത ഇല്ലാത്ത മധ്യനിര, സമ്മർദ്ദത്തിലായ ബൗളിംഗ് നിര എന്നിവയാണ് ഇക്കൊല്ലം തലവേദനയായി മുംബൈയുടെ മുന്നിൽ. ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുമ്പോൾ പരുക്കേറ്റ രോഹിത് ശര്‍മ്മ കളിച്ചേക്കില്ല. മാത്രമല്ല മുംബൈയുടെ വജ്രായുധമായ ജസ്പ്രീത് ബുംറക്ക് കളിച്ച നാല് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനായില്ല എന്നതും മുംബൈയെ വലക്കുന്നുണ്ട്.
മറുവശത്ത് ആശങ്കകള്‍ ഒന്നുമില്ല പഞ്ചാബിന്. തകര്‍ത്തടിക്കുന്ന പ്രഭ്‌സിമ്രാന്‍ സിംഗ് പ്രിയാന്‍ഷ് ആര്യ ഓപ്പണിംഗ് കൂട്ടുകെട്ട്. മധ്യനിരയ്ക്ക് കരുത്തായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കൂപ്പര്‍ കൊനോലിയും. അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹല്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബൗളിംഗ് നിരയും കടുത്ത ഫോമിലാണ്. പരസ്പര ഏറ്റുമുട്ടലുകളുടെ കണക്കെടുത്താൽ ഇരുടീമുകളും ബലാബലം. ടീമിന്റെ ഈ മോശം ഫോമിൽ പഞ്ചാബിനെ നേരിടുക എളുപ്പമാകില്ല മുംബൈക്ക്. പ്രതിസന്ധികളെ മറികടന്ന് വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ടീം.




