ആലപ്പുഴ: ആലപ്പുഴ കലക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിച്ച് ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. ഷോറൂമിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടരുന്നത് കണ്ടത്.
ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ള 5 ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയുണ്ടായ ശക്തമായ പുക മൂലം അഗ്നി രക്ഷാ ഉദ്യോഗസ്ഥർ ഏറെ ശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. ജീവനക്കാരും പോലീസും ചേർന്ന് കത്താത്ത ഉൽപ്പന്നങ്ങൾ പുറത്തേക്ക് മാറ്റി. തീപിടിത്തത്തെ തുടർന്ന് ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ ഇപ്പോഴും വ്യക്തമല്ല.




